Proverbs 4

1മക്കളേ, അപ്പന്റെ പ്രബോധനം കേട്ട്

വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
2ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

3ഞാൻ എന്റെ അപ്പന് മകനും

എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
4അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:
“എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;
എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.

5ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;

എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും;

7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;

നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
8അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
9അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക;

എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല ;
ഓടുമ്പോൾ നീ ഇടറുകയുമില്ല.

13പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;

അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;
അത് വിട്ടുമാറി കടന്നുപോകുക.

16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;

ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.

18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;

അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;
ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.

20മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക;

എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
21അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

22അവയെ കിട്ടുന്നവർക്ക് അവ ജീവനും

അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.

24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;

അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25നിന്റെ കണ്ണ് നേരെ നോക്കട്ടെ;
നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

26നിന്റെ കാലുകളുടെ പാത നിരപ്പാക്കുക;

നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;
നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.
27

Copyright information for MalULB